ബുധനാഴ്‌ച, ഓഗസ്റ്റ് 18, 2010

ഒളിക്യാമറക്കാലം

ആധുനികയുഗം വിവരസാങ്കേതിക വിദ്യയുടെയും ഇലക്‌‍ട്രോണിക്‌‍സ്‌ ഉപകരണങ്ങളുടെയും മേഖലയില്‍ വന്‍ വിപ്ലവം സൃഷ്ടിക്കുമ്പോള്‍ നാം സദാ നമ്മുടെ കണ്ണുകള്‍ തുറന്നുവച്ചേതീരൂ. മനുഷ്യരെ നന്മയിലെത്തിക്കുന്നതും ഉപകാരപ്രതവുമായ പലതും ഈ മേഖലയിലുണ്ടെങ്കിലും അതിനേക്കാലേറെ മനുഷ്യനെ ചീത്തയാക്കുന്ന കാര്യങ്ങളാണ്‌ വിവര സാങ്കേതികരംഗത്ത്‌ വളര്‍ന്നുവരുന്നത്‌. മൂല്യച്യുതികളാണ്‌ പുതുലോകത്തിന്റെ മൂല്യങ്ങളായി മാറിക്കൊണ്ടിരിക്കുന്നത്‌.

കമ്പ്യൂട്ടറും ഇന്റര്‍‌നെറ്റുമെല്ലാം പുതുയുഗത്തില്‍ ഒഴിച്ചുകൂടാനാകാത്തവയായി വളര്‍ന്നുവരികയായതിനാല്‍ നമ്മുടെ മക്കള്‍ക്കും അത്തരം വിദ്യനല്‍കല്‍ അത്യാവശ്യമായിവരുന്നു. അതുകൊണ്ടുതന്നെ നമ്മുടെ ശ്രദ്ധ സദാസമയവും അവരില്‍ പതിയേണ്ടിയിരിക്കുന്നു. അവര്‍ വിസിറ്റ്‌ ചെയ്യുന്ന സൈറ്റുകള്‍ അവര്‍ചാറ്റുചെയ്യുന്ന സുഹൃത്തുക്കള്‍ എല്ലാം രഹസ്യമായി നിരീക്ഷിച്ചേപറ്റൂ.

സദാസമയം കമ്പ്യൂട്ടറിനുമുമ്പിലിരിക്കുന്ന മക്കളെ അവര്‍നന്നായിപഠിക്കുകയാണെന്ന് കരുതി ശ്രദ്ധിക്കാതിരിക്കരുത്‌. നിരീക്ഷിക്കാനും നിയന്ത്രിക്കാനും ആളില്ലാത്തവരാണ്‌ അധാര്‍മ്മികതയുടെയും കുറ്റകൃത്യങ്ങളുടെയും ലോകത്തെത്തിപ്പെടുന്നത്‌.

ഇലക്‌‍ട്രോണിക്‌ വ്യവസായം നമുക്കെത്തിക്കുന്ന പുതിയപുതിയ കണ്ടുപിടുത്തങ്ങള്‍ പുതുതലമുറ അനാരോഗ്യകരമായ നിലയില്‍ ദുരുപയോഗം ചെയ്യുന്നു എന്നുനാം തിരിച്ചറിയേണ്ടിയിരിക്കുന്നു. മൊബെയില്‍ ഫോണുകളും അവയില്‍ ഘടിപ്പിച്ചതും അല്ലാത്തതുമായ ക്യാമറകളും ഇന്ന് നമ്മുടെ സ്വകാര്യതകളെ വരെ ഒപ്പിയെടുത്ത്‌ മാലോകരെ കാണിച്ചേക്കാം .വിളഞ്ഞ ഏതെങ്കിലും ഒരു വിത്തിന്റെ കയ്യില്‍ ഇത്തരം ഉപകരണം കിട്ടിയാല്‍ എവിടെയും ഇത്‌ സംഭവിക്കാം. നമ്മള്‍ സുരക്ഷിതമെന്നുകരുതുന്ന നമ്മുടെ ചുമര്‍‌കെട്ടുകള്‍ക്കുള്ളിലുള്ള സ്വകാര്യതപോലും നമുക്കന്യമായിക്കൊണ്ടിരിക്കുന്നു.

നിഷ്കളങ്കരായ ഗ്രാമീണപെണ്‍കുട്ടികളുടെയും അമ്മമാരുടെയുമെല്ലാം മാനം ഇന്റര്‍നെറ്റിലൂടെ വിറ്റഴിക്കപ്പെടുന്നുവെന്ന് നാം ഞെട്ടലോടെ അറിയുന്നു. അറിവ്‌ കൂടുംതോറും മനുഷ്യന്‍ അധപതിച്ചുകൊണ്ടിരിക്കുന്നു.

സെക്സ്‌ ടൂറിസത്തിന്‌ വേരുറപ്പിക്കുവാന്‍ ഗ്രാമീണ നിഷ്കളങ്കതയെ പാകപ്പെടുത്തുവാന്‍ പറന്നുനടക്കുന്ന കഴുകദംഷ്ടങ്ങള്‍ക്ക്‌ കൈമെയ്‌ മറന്ന് സഹായം ചെയ്യുന്ന നമ്മുടെ ഭരണകര്‍ത്താക്കള്‍ ഇതിനെ നിയന്ത്രിക്കുകയോ അവര്‍ക്കതിന്‌ കഴിയുകയോ ഇല്ല. നമ്മള്‍ ഓരോരുത്തരും അതിന്‌ തയ്യാറാകണം.

സ്വന്തം മക്കളെമാത്രമല്ല നമ്മുടെ സമൂഹത്തെ തന്നെ ധാര്‍മ്മികമായി ഉദ്ധരിക്കാന്‍ നാം പാടുപെടേണ്ടിയിരിക്കുന്നു. കുട്ടികളിലെ അക്രമ അശ്ലീല വാസനകളെ 'സ്മാര്‍ട്ട്‌നെസ്‌' ആയികാണാതെ കര്‍ശനമായി നിയന്ത്രിക്കണം അല്ലെങ്കില്‍ അവര്‍ നമുക്ക്‌ കൈവിട്ടുപോകും സമൂഹത്തിനുമുമ്പില്‍ ഒരുചോദ്യചിഹ്നമായി അവര്‍മാറും.

ഇന്റര്‍‌നെറ്റിനെയും ആധുനികരീതികളെയും കുറ്റപ്പെടുത്തി നാം ഒരിക്കലും കൈകഴുകരുത്‌. ഇന്റര്‍‌നെറ്റ്‌ പുതുയുഗത്തിന്റെ അനിവാര്യതയാണ്‌.പുതുയുഗജീവികളിലെ ഭൂരിപക്ഷത്തിന്റെ അധാര്‍മ്മികത അതില്‍ മുഴച്ചുനില്‍ക്കുന്നുണ്ടെങ്കിലും ഇനിയുള്ളകാലത്ത്‌ നന്‍മപകര്‍ന്നുനല്‍കാനും ഇതിനോളം നല്ല മാ‌ര്‍‌ഗ്ഗം വേറെയില്ല എന്നും നാം മനസ്സിലാക്കണം.നല്ലതും ചീത്തയും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഇന്റര്‍‌നെറ്റിലുണ്ട്‌. നല്ലത്‌ മാത്രം തിരഞ്ഞെടുക്കുക. തിന്മയെ കയ്യൊഴിയുക,അതിന്റെ പ്രലോഭനങ്ങളില്‍ വീഴാതിരിക്കുക.

നമ്മുടെ മക്കളെ നന്മയുടെ വഴിയെ നടത്തുക, നാം നേര്‍വഴിക്ക്‌ നടന്നുകൊണ്ട്‌ അവരെ കൂടെനടത്തുക. നമ്മുടെ സമൂഹത്തെയും അങ്ങനെ നടത്താന്‍ പരിശ്രമിക്കുക.

അഭിപ്രായങ്ങളൊന്നുമില്ല: