ഞായറാഴ്‌ച, മേയ് 29, 2011

ഒരു പ്രവാസിയുടെ മടക്കയാത്ര

എയര്‍ ഇന്ത്യാ എക്സ്‌പ്രസ്‌ ഒരു മണിക്കൂര്‍ വൈകിയാണ്‌ കരിപ്പൂരില്‍ നിന്ന്‌ പുറപ്പെട്ടത്‌. രാത്രി ഒന്നരയോടെ ദുബായ്‌ എയര്‍പ്പോര്‍ട്ടിലെ ടെര്‍മിനല്‍ രണ്ടില്‍ ഇറങ്ങി. മെയ്‌ മാസമാണ്‌. ചൂട്‌ തുടങ്ങിയിരിക്കുന്നു. എങ്കിലും മുന്‍ കാലങ്ങളെ അപേക്ഷിച്ച്‌ ചൂട്‌ കുറവാണ്‌. എമിഗ്രേഷന്‍ കൗണ്ടര്‍ കടന്ന്‌ ലഗേജുമെടുത്ത്‌ ട്രോളി തള്ളി പുറത്തേക്കിറങ്ങി. ടാക്‌സിക്കുള്ള ലൈനില്‍ നിന്നു. ഹ്യുമിഡിറ്റി കാരണം വിയര്‍ത്തൊഴുകുകയായിരുന്നു. ഒടുവില്‍ എന്റെ ഊഴമായി. ലഗേജ്‌ കാറിന്റെ ബൂട്ടില്‍ വെച്ച്‌ ടേക്‌സി ഡ്രൈവറോട്‌ പറഞ്ഞു...

“ഷാര്‍ജ ആല്‍ വഹത”

പഠാണി ഡ്രൈവര്‍ ഒരേ ട്യൂണ്‍ മാത്രമുള്ള അഫ്‌ഗാനി പുഷ്‌തു ഗാനത്തില്‍ ലയിച്ച്‌ വണ്ടി പറപ്പിക്കുകയായിരുന്നു. വീട്ടില്‍ നിന്ന്‌ പോന്ന വിഷമം കാരണം മൂകനായി റോഡിലേക്ക്‌ നോക്കി ഇരിക്കുകയായിരുന്നു. രാക്ഷസന്റെ നീണ്ട നാക്കു പോലെയുള്ള കറുത്ത വീഥിയിലൂടെ കാര്‍ പാഞ്ഞു കൊണ്ടിരുന്നു. ഒരു മാസം പോയതെങ്ങനെയെന്നറിഞ്ഞില്ല. ഇന്നലെ ഷാര്‍ജയില്‍ നിന്ന്‌ പോയ പോലെ തോന്നുന്നു. രാത്രിയാണെങ്കിലും വാഹനങ്ങള്‍ വെടിയുണ്ട കണക്കേ ചീറി പാഞ്ഞു പോവുകയാണ്‌. രാവും പകലും തിരക്കൊഴിയാത്ത ദുബായിലെ വീഥികളില്‍ തിരക്ക്‌ കുറഞ്ഞിരിക്കുന്നു. സാമ്പത്തീക മാന്ദ്യം ദുബായിയെ ചെറിയ തോതില്‍ ബാധിച്ചതിന്റെ ലക്ഷണങ്ങള്‍. പത്തു മിനിട്ടിനുള്ളില്‍ ഷാര്‍ജയില്‍ലെത്തി. ലഗേജുമെടുത്ത്‌ റൂമിലേക്ക്‌ നടന്നു. ഒറ്റക്ക്‌ ഒരു റൂമില്‍ താമസിക്കുന്നതു കൊണ്ട്‌ മറ്റു ശല്ല്യങ്ങളൊന്നുമില്ല. പക്ഷേ ഏകനായിരുന്നാല്‍ ഭാര്യയേയും , മക്കളേയും , നാടിനേയും പറ്റിയുള്ള ഓര്‍മ്മകള്‍ ഇഴമുറിയാതെ വന്നു കൊണ്ടിരിക്കും.


നാളെ രാവിലെ എഴുന്നേറ്റ്‌ ജോലിക്ക്‌ പോകണം. സമയം മൂന്നരയായിരിക്കുന്നു. ജനലിന്റെ വിരികള്‍ വലിച്ച്‌ നീക്കി കട്ടിലില്‍ നിവര്‍ന്നു കിടന്നു. രാത്രി പൂ നിലാവില്‍ കുളിച്ചു നില്‍ക്കുകയാണ്‌. കെട്ടിടങ്ങളുടെ ചുവരില്‍ ഘടിപ്പിച്ചിരിക്കുന്ന ശീതീകരണികള്‍ അരോചകമായി കരഞ്ഞു കൊണ്ടിരുന്നു. എങ്കിലും എത്ര മനോഹരിയാണ്‌ ഈ രാത്രി ...!!!. അകന്നു പോയ ഉറക്കത്തെ തിരികെ വരുത്താന്‍ കണ്ണുകളടച്ചു കിടന്നു. മക്കളെയും , ഭാര്യയേയും ഉപ്പനേയും , ഉമ്മയേയും പറ്റി ആലോചിച്ചപ്പോള്‍ ചങ്കു പറിഞ്ഞു പോകുന്ന വേദന. ഇന്നലെ ഈ നേരത്ത്‌ രണ്ടു മക്കളും എന്റെ ഇരു പുറവും കെട്ടിപിടിച്ച്‌ ഉറങ്ങുകയായിരുന്നു. ഉറങ്ങുന്നതിനു മുന്നേ മൂത്തവള്‍ ആറു വയസ്സുകാരി ചോദിച്ച ചോദ്യങ്ങള്‍ക്ക്‌ ഉത്തരമില്ലാതെ ഞാന്‍ ഉഴറി.

" ഉപ്പ നാളെ പോയാ ഇനി എന്നാ വരിക ..? "

" ഉപ്പ വേഗം വരാട്ടോ ...."

" എന്തിനാ ഉപ്പ ഷാര്‍ജയിലേക്ക്‌ പോവുന്നത്‌ ... ഉപ്പ കൂടെയില്ലെങ്കില്‍ ഒരു സുഖവും ഇല്ലാ ....? "

" മോള്‍ക്ക്‌ സ്‌ക്കൂളില്‍ ഫീസു കൊടുക്കേണ്ടേ .., പുസ്‌തകവും , ഷൂവും , ബേഗും വാങ്ങണ്ടെ ... അതിന്‌ പൈസ ഉണ്ടാക്കാനല്ലേ ഉപ്പ ഷാര്‍ജയിലേക്ക്‌ പോവുന്നത്‌ .... ? "

" അതിനു വേണ്ടീട്ടാണെങ്കില്‍ ഉപ്പ ഷാര്‍ജയിലേക്ക്‌ പോകേണ്ട. മോളുടെ കാശു കുടുക്കയില്‍ കുറേ പൈസ ഉണ്ട്‌`. അത്‌ എടുത്ത്‌ എല്ലാം വാങ്ങാം, ഉപ്പ പോവണ്ടാട്ടോ .."

ആ കുരുന്നിനെ എന്തു പറഞ്ഞാണ്‌ ഞാന്‍ സമാധാനിപ്പിക്കുക ?. ഞാന്‍ എങ്ങനെയാണിത്‌ സഹിക്കുക ?. അടക്കിപിടിച്ച സങ്കടം അറിയാതെ അണപൊട്ടിയൊഴുകി. എല്ലാം കേട്ട്‌ വിതുമ്പി കൊണ്ട്‌ ഭാര്യ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. ഉറക്കം എന്നെ വിട്ട്‌ എങ്ങോ പോയ്‌ മറഞ്ഞിരുന്നു.


യൂസഫിന്റെ ടേക്‌സി കാര്‍ രണ്ടു മണിക്ക്‌ വരാമെന്നേറ്റിട്ടുണ്ട്‌. മൂന്നു മണിക്കുര്‍ മുന്‍മ്പെങ്കിലും എയര്‍പോര്‍ട്ടില്‍ റിപ്പോര്‍ട്ട്‌ ചെയ്യണം. അല്ലെങ്കില്‍ തിരക്ക്‌ കൂടുതലാണെങ്കില്‍ എയര്‍ ഇന്ത്യക്കാര്‍ എന്റെ സീറ്റില്‍ വേറെ വല്ലവരെയും കയറ്റി വിടും. പന്ത്രണ്ടരക്ക്‌ ഊണു കഴിക്കാനിരുന്നു. ഉപ്പയും, ഞാനും, മക്കളും ഇരുന്നു. ഉമ്മയും, ഭാര്യയും ചോറും കറികളും വിളമ്പി. വാക്കുകള്‍ തൊണ്ടയിലെവിടെയോ തടഞ്ഞിരുന്നു. മക്കള്‍ക്ക്‌ ഓരോ ഉരുള ചോറ് ഉരുട്ടി കൊടുത്ത്‌ ഊണു കഴിച്ചെന്നു വരുത്തി ഞാന്‍ എഴുന്നേറ്റു. ഇനി ഒരു മണിക്കൂര്‍ കൂടിയേ ഉള്ളൂ. കൈ കഴുകി തൊടിയിലേക്കിറങ്ങി, യാത്ര പറയാന്‍. എന്റെ കവുങ്ങുകളോടും, ജാതി മരങ്ങളോടും , പേരാലിനോടും, തെങ്ങുകളോടും, വാഴകളോടും യാത്ര പറയാന്‍. എനിക്കേറ്റവും ഇഷ്‌ടപ്പെട്ട ജാതി മരത്തില്‍ ചാരി നിന്നു. താഴെയുള്ള ചില്ലകള്‍ എന്റെ മുടിയില്‍ തഴുകി കാറ്റിലാടി. എന്റെ കൂട്ടുകാര്‍ എന്റെ പോക്ക്‌ തിരിച്ചറിഞ്ഞിരിക്കുന്നു. എപ്പോഴും ചിലച്ച്‌ ബഹളം വെക്കാറുള്ള കിളികളും, അണ്ണാറ കണ്ണന്‍മാരും ശാന്തരായിരിക്കുന്നു. വാഴകുല കൂമ്പിലെ തേന്‍ നുകരല്‍ നിര്‍ത്തി അണ്ണാറകണ്ണന്‍ താഴെ നില്‍ക്കുന്ന എന്നെ നോക്കി. ചെറു മര്‍മ്മരത്തോടെ എന്നെ തഴുകി പറന്ന കാറ്റില്‍ കവുങ്ങുകള്‍ തലയാട്ടി യാത്രാ മംഗളങ്ങള്‍ നേര്‍ന്നു. തിരികെ വീട്ടിലേക്ക്‌ നടക്കുമ്പോള്‍ ആകെ ഒരു ശൂന്യത എന്നെ ചൂഴ്‌ന്നു നിന്നിരുന്നു. വീട്ടിലെത്തിയപ്പോഴേക്കും യൂസഫിന്റെ കാര്‍ എത്തിയിരുന്നു.


നേരെ റൂമില്‍ കയറി. ആരുടെയും മുഖത്ത്‌ നോക്കാന്‍ ഞാന്‍ അശക്‌തനായിരുന്നു. പെട്ടന്ന്‌ തയ്യാറായി പുറത്തേക്കിറങ്ങി ചെറിയ മകളോട്‌ ഞാന്‍ പറഞ്ഞു

" ഉപ്പാക് ഒരു ഉമ്മ തന്നേ ..."

" ഉമ്മ "

മൂത്ത മകളുടെ നെറുകയില്‍ ഒരു മുത്ത്ം കൊടുത്ത്‌ പിടക്കുന്ന ഹൃദയത്തോടെ കാറില്‍ കയറി. നിറകണ്ണുകളോടെ ഞാന്‍ തിരിഞ്ഞു നോക്കി. കണ്ണുനീര്‍ നിറഞ്ഞ്‌ എനിക്കാരേയും വ്യക്‌തമായി കാണാനില്ലായിരുന്നു. യാത്ര തുടങ്ങി. തുവാല കൊണ്ട്‌ കണ്ണുതുടച്ച്‌ പുറത്തേക്ക്‌ മിഴിനട്ടിരുന്നു. നാടിന്റെ പച്ചപ്പ്‌ ആവോളം ആവാഹിച്ചെടുക്കുകയായിരുന്നു ഞാന്‍. ഇനി എന്നാണ്‌ ഈ ഹരിതാഭ കാണാന്‍ കഴിയുക ..?. ചെമ്മണ്ണു പറക്കുന്ന പൊട്ടിപൊളിഞ്ഞ റോഡിലൂടെ പ്രവാസ ഭുമിയിലേക്കുള്ള പ്രയാണം തുടര്‍ന്നു. മോടന്‍ കമ്പനിയും, ഫറോക്ക് പുഴയും താണ്ടി കാറ് കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക്‌ കുതിച്ചു. ഞാന്‍ പിറന്ന മണ്ണിലൂടെ മുന്നോട്ടു പോകുമ്പോള്‍ മന:സ്സ്‌ ആര്‍ദ്രമാവുകയായിരുന്നു. വഴിയോരത്ത്‌ തലയുയര്‍ത്തി നില്‍ക്കുന്ന മാവുകളും, പുഷ്‌പ്പിണിയായി നില്‍ക്കുന്ന പൂമരങ്ങളും എന്റെ ഹൃദയത്തിന്‌ കുളിര്‍മയേകി. ഈ മണ്ണില്‍ ജനിക്കാന്‍ കഴിഞ്ഞ ഞാന്‍ എത്ര ഭാഗ്യവാനാണ്‌. ഇന്നോളം കാണാതെയും, ശ്രദ്ധിക്കാതെയും പോയ പലതും ഞാന്‍ ആവേശത്തോടെ നോക്കി കണ്ടു. ഓരോ പുല്‍കൊടിയിലും പുതുമകള്‍ നിറഞ്ഞ പോലെ. ഇത്ര നാളും നാട്ടില്‍ നിന്നിട്ടും എന്തേ ഇതൊന്നും എന്റെ ശ്രദ്ധയില്‍ പെട്ടില്ല ..?. നഷ്‌ടപ്പെടുമ്പോളാണ്‌ പലതിന്റെയും വില നമ്മളറിയൂ.


എല്ലാം ഒരു സ്വപ്‌നം പോലെ മന:സ്സിലൂടെ കടന്നു പോയി. ഒരു ദീര്‍ഘ നിശ്വാസത്തോടെ നിവര്‍ന്നു കിടന്നു. പുലര്‍ച്ച നാലുമണി ആയിരിക്കുന്നു. ഓരോന്നലോചിച്ച്‌ കിടന്ന്‌ സമയം പോയതറിഞ്ഞില്ല. ആറരക്ക്‌ എഴുന്നേല്‍ക്കണം. നാളെ തൊട്ട്‌ ഇനി ഒരു കൊല്ലം, അടുത്ത വെക്കേഷന്‍ വരെ വീണ്ടും യന്ത്രമാവണം. ജോലിയിലെ മാനസീക പിരിമുറുക്കങ്ങളും, സംഘര്‍ഷങ്ങളും സഹിച്ച്‌ അടുത്ത ഒരു മാസത്തെ അവധിക്കു വേണ്ടിയുള്ള കാത്തിരുപ്പ്‌ ...!!!. ഈ കാത്തിരുപ്പിനിടയില്‍ ഭാരം തങ്ങാനാവാതെ ചിലര്‍ പിടഞ്ഞു വീഴുന്നു. പ്രവാസിയുടെ ദു:ഖാങ്ങളും, വേദനകളും നാട്ടിലുള്ളവര്‍ അറിയുന്നുണ്ടായിരിക്കുമോ ...? ഇല്ല ... ഒരിക്കലുമില്ല. അകലെ കടലുകള്‍ക്കുമപ്പുറം തന്നെയും കാത്തിരിക്കുന്ന പൊന്നോമനകള്‍ക്കും, കുടുമ്പത്തിനും വേണ്ടി പ്രവാസി, പ്രവാസമെന്ന കുരിശെടുത്ത്‌ സ്വയം ചുമലില്‍ വെക്കുന്നു. തളര്‍ന്നു വീഴുന്നതു വരെ അവന്‍ നടന്നേ തീരു. ഈ രക്‌തത്തില്‍ മറ്റാര്‍ക്കും പങ്കില്ല…………

ബുധനാഴ്‌ച, മേയ് 18, 2011

ലൈംഗികാതിക്രമങ്ങളുടെ സ്വന്തം നാട്

ആത്മഹത്യകള്‍ക്കു കുപ്രസിദ്ദിയാര്‍ജ്ജിച്ച കൈരളി ഇന്നു പേരെടുക്കുന്നത് ലൈംഗിക അതിക്രമങ്ങളുടെ കാര്യത്തിലാണെന്നു തോന്നുന്നു. യാതൊരു ലക്കും ലഗാനുമില്ലാതെ മദം പൊട്ടിയ ആനയെ കണക്കെ ഏതു വിധേനയും തങ്ങളുടെ ലൈംഗിക സുഖം ആസ്വദിക്കാന്‍ എത്രത്തോളം തരംതാഴാവോ എന്തൊക്കെ കാട്ടിക്കൂട്ടാവോ അതൊക്കെ ചെയ്യാന്‍ പ്ര്യായ ഭേദമന്യേ ഒരു കൂട്ടം മനുഷ്യര്‍ ഒരുമ്പെട്ടുറിങ്ങുന്നുവെന്ന വാര്‍ത്തകളാണു കൈരളിയെ ഇന്നു അസ്വസ്ഥമാക്കുന്നത്.



ദിനേന കണ്‍മുന്നില്‍ കാണുന്ന,കേള്‍ക്കുന്ന, മാധ്യമങ്ങളില്‍ നിറയുന്ന വാര്‍ത്തകള്‍ വല്ലാത്ത ഒരു മാനസികവസ്ഥയില്‍ കേരളത്തിലെ ഒരു പക്ഷം ആളുകള്‍ എത്തിച്ചേര്‍ന്നിരിക്കുന്നു എന്നതിന്റെ സാക്ഷ്യമാണ്. സ്കൂളിലേക്കു പുസ്തക സഞ്ചിയുമായി പോകുന്ന മകള്‍, ജോലി സ്ഥലത്തേക്കു പോകുന്ന സഹോദരി അല്ലെങ്കില്‍ ഭാര്യ, അമ്മ ആരും സുരക്ഷിതമായി തിരിച്ചുവരുന്നു എന്നു ഉറപ്പു പറയാന്‍ വയ്യാത്ത അവസ്ഥ എത്രത്തോളം ഭീതിജനകമാണ് എന്നു സങ്കല്‍പ്പിച്ചു നോക്കൂ. നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും പ്രിയതമയുടെയും ജീവന്‍ ഏതു നിമിഷവും നഷ്ടപ്പെട്ടേക്കാം എന്ന ചിന്തയെ ഓരോ കേരളീയനേയും അസ്വസ്ഥമാക്കുകയാണ്... സൌമ്യ മോളുടെ രോദനം നമുക്ക് പാഠമേ ആയില്ല. ഗോവിന്ദചാമിമാരുടെയും മായിന്‍കുട്ടിമാരുടെയും എണ്ണം അനുദിനം വര്‍ദ്ദിക്കുകയാണ്. എന്തിനേറെ 'പിതോ രക്ഷതി കൌമാരേ' എന്നു വിശേഷിപ്പിച്ച സ്വന്തം പിതാവില്‍ നിന്നു പോലും പോലും മക്കള്‍ പീഡനത്തിനിരയാവുന്ന വാര്‍ത്തകള്‍ വര്‍ദ്ദിക്കുകയാണ്.



സൌമ്യ തനിച്ചായിരുന്നതിനാലാണ് അപകടം സംഭവിച്ചതെങ്കില്‍ ഇന്നു കാര്യങ്ങള്‍ നേരെ മറിച്ചാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഭര്‍ത്താക്കന്‍മാരുടെ സാന്നിദ്ദ്യത്തില്‍ പോലും സ്ത്രീകള്‍ അതിക്രമത്തിനിരയാവുകയാണ്.
ഈ കഴിഞ്ഞ മാസം മാത്രം നാം ശ്രവിച്ച ഏതാനും സംഭവങ്ങള്‍ ഇവിടെ സൂചിപ്പിക്കട്ടെ. ഭര്‍ത്താവിനൊപ്പം ടൂറിനു പോയ ഭാര്യയെ പത്തിലധികം പേര്‍ എടുത്തുകൊണ്ടു പോയി അപമാനിച്ചത്രെ ! കോഴിക്കോട് നഗരഹ്രദയത്തില്‍ മൊഫ്യൂസല്‍ ബസ് സ്റ്റാന്‍ഡില്‍ യാചന നടത്തുന്ന യുവതിയ രണ്ടുപേര്‍ ചേര്‍ന്നു ഏടുത്തു കോണ്ടു പോയത്രെ !



ജോലി കഴിഞ്ഞ് വീട്ടിലേക്കു പോവുകയായിരുന്ന ഡോകടറുള്‍പ്പെടെ രണ്ടു പേരാണു പീഡനം സഹിക്കവയ്യാതെ ഓട്ടോയില്‍ നിന്നും റോഡിലേക്കെടുത്തു ചാടി ഗുരുതരമായി പരുക്കേറ്റു ചികിത്സയില്‍ കഴിയുന്നത്. പെരുകുന്ന ഈ ലൈംഗിക അതിക്രമങ്ങള്‍ തീര്‍ച്ചയായും നമ്മുടെ സമൂഹം തീര്‍ത്തും രോഗാദുരമാണ് എന്നു വിളിച്ചോതുന്നതാണ്. സാമൂഹിക-സാംസ്കാരിക-യുവജന സംഘടനകള്‍ ശക്തമായ ബോധവത്കരണം നടത്തിയാല്‍ മാത്രമേ ഈ ഗുരുതരമായ രോഗത്തിനു പ്രതിവിധി കണ്ടെത്താന്‍ കഴിയൂ. യോതൊരു വിധ ദാക്ഷിണ്യവും കാട്ടാതെ കുറ്റവാളികള്‍ക്കെതിരെ കര്‍ശനമായ ശിക്ഷകള്‍ ലഭിക്കുന്നു എന്നുറപ്പുവരുത്താന്‍ ഭരണ നേത്രിത്വവും സക്രിയമായ ഇടപെടലുകള്‍ ഈ വിഷയത്തില്‍ നടത്തിയേ മതിയാവൂ. ഒപ്പം യുവതയെ ഇത്തരം ലൈംഗിക അതിക്രമങ്ങള്‍ക്കു പ്രേരകമാവുന്ന ഘടകങ്ങളെക്കുറിച്ചു പഠനം നടത്തുകയും പ്രതിവിധി കണ്ടേത്തുകയും ചെയ്തേ മതിയാവൂ. സൈബര്‍ലോകം ഇന്നു സെക്സ് മയമാണ്. 34 ലക്ഷം രൂപക്ക് കന്യകാത്വം ലേലം വെച്ച വാര്‍ത്ത ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണു നാം ശ്രവിച്ചത്.



ലൈംഗികതയുടെ അതിപ്രസരമുള്ള സൈറ്റുകള്‍ കര്‍ശനമായി നിയന്ത്രിക്കണം. കിടപ്പുമുറികളിലും ശൌച്യാലയങ്ങളിലും രഹസ്യ കാമറകള്‍ സ്ഥാപിച്ച് രംഗങ്ങള്‍ കണ്ട് ആസ്വദിക്കുകയും ബ്ലൂത്ത് ടൂത്ത് വഴി അതു പ്രചരിപ്പിക്കുകയും ചെയ്യുകയും ചെയ്യുന്ന പ്രവണത വര്‍ദ്ദിക്കുകയാണ്. ഒപ്പം എം.എം.എസ്.എന്ന പേരില്‍ ഇത്തരം രംഗങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നതിനുള്ള ഒരു റാക്കറ്റ് തന്നെ പ്രവര്‍ത്തിക്കുന്നു എന്നാണ്‍ വാര്‍ത്തകള്‍. ഇത്തരം എം.എം.എസ്.പ്രചരിപ്പിക്കുന്ന സൈറ്റുകള്‍ ഓപ്പറേറ്റ് ചെയ്യുന്നവരെ കണ്ടെത്താന്‍ സൈബര്‍ സെല്ലിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണം. അതിനേക്കാള്‍ ഉപരി താന്‍ ചെയ്യുന്നത് കൊടും പാതകമാണെന്നും പിടിക്കപ്പെട്ടാല്‍ തനിക്കു ശിക്ഷ ഉറപ്പാണ്എന്ന ചിന്ത ഇത്തരം കുറ്റക്രിത്യങ്ങള്‍ക്കിറഞ്ഞുന്നവരെ ഒരു പ്രു പരിധിവരെ പിന്തിരിപ്പിക്കാന്‍ സഹായകരമാവും. ബലാത്സംഗ കേസുകളില്‍ പിടിക്കപ്പെടുന്നവര്‍ക്ക് വധ ശിക്ഷ നല്‍കണം എന്ന എല്‍.കെ.അദ്വാനിയുടെ നിര്‍ദ്ദേശം ഈ കാര്യത്തില്‍ പ്രസക്തവും പരിഗണനാര്‍ഹവുമാണ്.

തിങ്കളാഴ്‌ച, മേയ് 09, 2011

Tel:+971 55 9630120 e-Mail Manalodya@sit.ac.ae Slideshow: Abdul’s trip from Sharjah, United Arab Emirates to 8 cities Dubai, Abu Dhabi, Al Ain, My House (near Kozhikode, Kerala, India), Ajman, Nallalam (near Raipur, Chattisgarh), National Paints (near Jahra, Kuwait) and My House (near Gerik, Perak, Malaysia) was created by TripAdvisor. See another India slideshow. Create a free slideshow with music from your travel photos.

ചൊവ്വാഴ്ച, മേയ് 03, 2011

പ്രീയപെട്ട സുഹ്റയ്ക്ക്...

ഈ കത്ത് അവിടെ കിട്ടുമ്പോള്‍ ചിലപ്പോള്‍ നീ അന്തം വിടുമായിരിക്കും, കൂടെക്കുടെ ഫോണ്‍ ചെയ്തുകൊണ്ടീരുന്ന ഈ മനുഷ്യന്‍ ഈ കാലത്തും കത്തെഴുതുവാന്‍ എന്തിനാ സമയം മിനക്കെടുത്തുന്നതെന്ന്.

കത്തെഴുതാതിരുന്നിരുന്ന് എന്‍റെ കൈയ്യക്ഷരം എന്തു വ്രിത്തികേടായി എന്നു ഇതു കാണുമ്പോള്‍ നിനക്കെങ്കിലും മനസ്സിലാകും. ഇപ്പോഴത്തെ പിള്ളാരൊക്കെ ഫോണ്‍ ചെയ്യുന്നേനും പുറമെ ഈമയിലെന്നോ, ആ മെയിലെന്നോ ഒക്കെയുള്ള ഒരു പുതിയ സംഭവം കമ്പൂട്ടറിന്‍റെ എന്തൊക്കെയോ കളികളായിട്ടുണ്ട്.

ഹാ.. അതെന്തെങ്കിലുമാകട്ടെ.. ഞാനീ ഗള്‍ഫില്‍ വന്നിട്ട് ഇന്നേക്ക് കാലമെത്രയായി എന്ന് നിനക്കെങ്കിലും ഓര്‍മ കാണുമായിരിക്കും.അതോ ആര്‍ഭാടങ്ങളില്‍ ജീവിച്ചതുകൊണ്ട് നീയും അതു മറന്നോ? നിന്നെ താലി കെട്ടി സുമാര്‍ മൂന്ന് മാസം തികയുന്നേനും മുമ്പേ വിസ സംഘടിപ്പിച്ച് ഗള്‍ഫിലേക്ക് പറക്കുമ്പോള്‍ ആരും കാണാതെ വീടിന്‍റെ ചായ്പിനു പുറകില്‍ മാറി നിന്ന് ഏങ്ങി കരയുന്ന നിന്‍റെ മുഖം ഇന്നലത്തേതു പോലെ എനിക്കു ഇന്നും ഓര്‍മ്മയുണ്ട്. ഇന്ന് നിന്‍റെ മുഖത്ത് ചിലപ്പോളൊക്കെ മിന്നിമറയുന്ന ഒരു തരം ഭാവം ഞാന്‍ കണ്ടില്ല എന്നു നടിക്കുന്നത് നിനക്കും മനസ്സിലാകുമായിരിക്കും.

എനിക്ക് മനസ്സില്‍ ഒരു സന്തോഷം ഇവിടെ ഞാന്‍ ബസ്സിലും മറ്റുമൊക്കെ കയറിയിറങ്ങുകയാണെങ്കിലും അവിടെ നീയും മക്കളുമൊക്കെ നമ്മുടെ പുത്തന്‍ ചുവന്ന കാറിലാണ് മീന്‍ മേടിക്കാന്‍ വരെ പോകുന്നതെന്ന് കഴിഞ ആഴ്ച‌യില്‍ നാട്ടില്‍ നിന്നും വന്ന നമ്മുടെ തെക്കേലത്തെ പോക്കറിന്‍റെ മോന്‍ പറഞറിഞ്ഞു. കാറിന്‍റെ കാര്യം പറഞ്ഞപ്പളാ ഓര്‍ത്തത് നമ്മുടെ ഡ്രൈവര്‍ക്ക് സുഖമല്ലെ? കൊറെ കൊല്ലമായി നിനക്കറിയാമല്ലോ എനിക്ക് ഒരു ദിവസം ഒരു നേരമെങ്കിലും ചോറ് കഴിക്കുന്നത് നിര്‍ബന്ധമാണെന്ന്.. കഴിഞ്ഞ ആഴ്ചയില്‍ ഇവിടെ ഞാന്‍ സ്ഥിരം അരി മേടിക്കുന്ന ബക്കാലക്കാരന്‍ (ഇവിടുത്തെ പലവ്യന്‍‌ജ്ഞന കട) ഇന്ത്യയില്‍ നിന്നും ഇപ്പോള്‍ അരി വരുന്നില്ല എന്നു പറഞ്ഞു. അതുകാരണം ഇപ്പോള്‍ പകരം മൂന്ന് നേരവും കുബ്ബൂസാണ് കഴിക്കുന്നത്. ഇപ്പോഴത്തെ കുബ്ബൂസാണെങ്കിലോ പണ്ടത്തേതിന്‍റെ പകുതിയോളം വലിപ്പത്തില്‍ മെലിഞ്ഞു ചെറുതായിരിക്കുന്നു.

സാധനങളുടെ വില കൂടിയതിനനുസരിച്ച് കുബ്ബൂസിന്‍റെ വില കൂട്ടാതെയും എണ്ണം കുറക്കാതെയും വലിപ്പത്തില്‍ പിശുക്കു കാട്ടി അറബി തന്‍റെ വിശാല ബുദ്‌ധി പവപ്പെട്ടവന്‍റെ വയറ്റത്ത് സീലടിച്ച് വച്ചു. പച്ച‌രി ചോറ് എനിക്ക് പഥ്യമല്ല എന്നറിയാമല്ലൊ. പിന്നെ കിട്ടുന്ന അരിക്ക് ഹലാക്കിന്‍റെ വിലയും. ഇപ്പോള്‍ വയറിന് ചില വല്ലായ്കകള്‍ തുടങിയിട്ടുണ്ട്. പ്രായത്തിന്‍റെ അസ്വസ്ഥതകള്‍ വേറെയും.. അസുഖം വല്ലതും വന്നാല്‍‌ ഇവിടെ കുഴഞുപോയതു തന്നെ. മുന്‍പൊക്കെ സര്‍ക്കാര്‍ ആശുപത്രിയില്‍ പൈസയൊന്നും കൊടുക്കണ്ടായിരുന്നു. ഇപ്പോള്‍ ചീട്ടെടുക്കുന്നതിന് ആദ്യം കാശു കൊടുത്ത് സ്റ്റാമ്പ് എടുക്കണം. പിന്നെ ഹെല്‍ത്ത് ഇന്‍ഷൂറന്‍സെന്നും, വിസയടിക്കാനെന്നും മറ്റുമൊക്കെ പറഞ്ഞ് കിട്ടുന്നതിന്‍റെ നല്ല ഭാഗവും ഇവിടെ തന്നെ കൊടുത്തെ പറ്റൂ. എന്നു കരുതി മാസം തോറും നിനക്കയക്കുന്നതില്‍ കുറവു വരുത്തുവാന്‍ പറ്റുമോ?

ചിലവിന്‍റെ കാര്യം പറഞ്ഞപ്പോളാണ് പ്രധാനപ്പെട്ട ഒരു കാര്യം വിട്ടു പോയത്. ഞങള്‍ താമസിച്ചു കൊണ്ടിരുന്ന റൂമില്‍ നിന്നും താമസം മാറി. കെട്ടിടം പൊളിഞു വീഴാറയപ്പോള്‍ അറബി വന്ന് എല്ലാരോടും മാറിക്കോളാന്‍ പറഞ്ഞു. ഇപ്പോള്‍ ഞാനും നമ്മുടെ തെക്കേലെ പോക്കറിന്‍റെ അളിയന്‍ കുഞാമുവും കൂടി വേറൊരു റൂമിലാണ്. പഴയതിന്‍റെ ഇരട്ടി വാടക ഇവിടെ കൊടുക്കണം. ഇതും ഉടനെ പൊളിച്ചു മാറ്റും എന്ന് കൂടെ താമസിക്കുന്ന മറ്റാളുകള്‍ പറയുന്നത് കേട്ടു. അങനെയെങ്കില്‍ താമസത്തിന്‍റെ കാര്യം വീണ്ടും പ്രശ്നമാകുന്ന ലക്ഷണമാണ്. ഓരോ മാറ്റത്തിനും വാടകയിനത്തില്‍ ചിലവ് കൂടി വരുകയാണ്. കമ്പനിയില്‍ നിന്നും കുറേശ്ശെ കുറേശ്ശെ പ്രായമായ ആളുകളെ പിരിച്ച് വിട്ടുകൊണ്ടിരിക്കുകയാണ്. അറബിയുമായുള്ള പഴയ പരിചയം വച്ചാണു ഇത്ര നാളും ഇവിടെ പിടിച്ചു നിന്നത്. ഇപ്പോള്‍ കമ്പനി കാര്യങളൊക്കെ നോക്കുന്നത് അറബിയുടെ മകനാണ്. എന്നാണ് ചീട്ടെടുക്കുന്നതെന്ന് അറിയില്ല. പലപ്പൊ പലപ്പോളായി നിന്‍റെ പേര്‍ക്ക് അയച്ച് തന്നിട്ടുള്ള തുകയാണ് ആകെ സമ്പാദ്യം. നിനക്കും അറിയവുന്നതാണല്ലൊ അത്. തെക്കേലത്തെ പോക്കറിന്‍റെ മോന്‍ നീയും മക്കളും അവിടെ അടിച്ചു പൊളിക്കുന്നെന്നോ മറ്റോ ഒക്കെ പറഞ്ഞു. എനിക്കൊന്നും മനസ്സിലായില്ല. കഴിഞ പ്രാവശ്യം നാട്ടില്‍ നിന്ന് കൊണ്ടുവന്ന ഷര്‍ട്ടും പാന്‍റ്‌സും ഇപ്പോള്‍ ഇടാന്‍ വയ്യാത്ത പരുവത്തില്‍ ആയി. പങ്കജ കസ്തൂരി തീര്‍ന്നു. ഇവിടെ തണുപ്പു തീര്‍ന്നു വരുന്നു.. കുറെ അസുഖങ്ങള്‍ തണുപ്പു കഴിയുന്നതോടെ മാറിക്കിട്ടും.. ഇന്നലെ ഭയങ്കര പൊടിക്കാറ്റായിരുന്നു. ഒരുതരം കാട്ടറബികളുടെ സ്വഭാവം തന്നെയാണ് ചിലപ്പൊള്‍ ഇവിടുത്തെ കാലാവസഥയും. ഒരു ലക്കും ലഗാനും ഇല്ലാത്ത മാതിരി..വേറെ പ്രത്യേകിച്ച് ഒന്നും ഇല്ല. എപ്പോഴും പറയുന്ന മാതിരി എല്ലാത്തിനും ഒരു കരുതല്‍ വേണം. ഇവുടുത്തെ പോക്കു കണ്ടിട്ട് ഇനി അധികം നാള്‍ പിടിച്ചു നില്‍ക്കാന്‍ കഴിയും എന്നു തോന്നുന്നില്ല... അത്രക്കുണ്ട് ഇവിടുത്തെ ചിലവുകള്‍...

എഴുതുവാന്‍ ഒരുപാട് ഒരുപാട് കാര്യങ്ങള്‍ ഉണ്ട്. പക്ഷെ എനിക്ക് ഇനിയും തിരിച്ച് അങോട്ട് തന്നെ വരണം എന്നുള്ളതുകൊണ്ട്..
നിറുത്തട്ടെ..

എന്നു നിന്‍റെ സ്വന്തം